Agape

Saturday, 31 May 2025

"ക്ഷാമകാലത്തു ക്ഷേമമായി പോറ്റുന്ന ദൈവം "

ക്ഷാമകാലത്തു ക്ഷേമമായി പോറ്റുന്ന ദൈവം. "യഹോവ ഏലിയാവ് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞു പോയതുമില്ല. "(1രാജാക്കന്മാർ 17:16). കെരീത്തു തോട് വറ്റിയപ്പോൾ ദൈവം ഏലിയാവിനെ അയച്ചത് സാരെഫാത്തിലെ വിധവയുടെ അടുക്കലേക്ക് ആയിരുന്നു. സാരെഫാത്തിലെ വിധവയും മകനും ശേഷിച്ചിരുന്ന കലത്തിലെ ഒരു പിടി മാവും തുരുത്തിയിലെ അല്പം എണ്ണയും കൊണ്ട് അപ്പം ഉണ്ടാക്കി കഴിച്ചിട്ട് മരിക്കാൻ ഇരിക്കുമ്പോൾ ആണ് ഏലിയാവ് വിധവയോട് ഒരു അപ്പത്തിനായി ആവശ്യപ്പെടുന്നത്. ഏലിയാവിന്റെ വാക്കുകൾക്ക് മുമ്പിൽ നിരാശപ്പെട്ട് നിന്ന വിധവയോട് ഏലിയാവ് ഇപ്രകാരം അരുളിച്ചെയ്തു "യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾ വരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞു പോകയും ഇല്ല എന്നു യിസ്രയേലിന്റെ ദൈവമായ യഹോവ അരുളി ചെയ്യുന്നു എന്നു പറഞ്ഞു". സാരെഫാത്തിലെ വിധവ ദൈവത്തിന്റെ അരുളപ്പാടിൽ വിശ്വസിച്ചപ്പോൾ കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞു പോയതുമില്ല. മാത്രമല്ല സാരെഫത്തിലെ വിധവയും മകനും വിധവയുടെ വീട്ടുകാരും ഏലിയാവും ഏറിയനാൾ അഹോവൃത്തി കഴിച്ചു. ദൈവത്തിന്റെ അരുളപ്പാട് അനുസരിച്ചപ്പോൾ ക്ഷാമത്തിന്റെ അവസ്ഥയിൽ ആയിരുന്ന സാരെഫത്തിലെ വിധവയും മകനും ഏറിയ നാൾ അഹോവൃത്തി കഴിച്ചു. പ്രിയരേ, നിങ്ങളുടെ അവസ്ഥ എന്തും ആയികൊള്ളട്ടെ നിങ്ങളെ നന്നായി അറിയുന്ന ഒരു ദൈവം ഉണ്ട്. ദൈവം നിങ്ങളോട് എന്താണോ അരുളിച്ചെയ്യുന്നത് അത് അനുസരിക്കുക. നിങ്ങളുടെ അവസ്ഥയ്ക്ക് ദൈവം ഭേദം വരുത്തും.

No comments:

Post a Comment